ഇന്ത്യയിൽ പിൽക്കാല വേദ കാല ഘട്ടം മുതൽ സാമൂഹിക ശ്രേണീകരണം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് പോലും നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല തൊട്ടു കൂടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ പല സാമൂഹിക അനാചാരങ്ങൾക്കെതിരെയും ബ്രിട്ടീഷുകാർ നിയമങ്ങൾ കൊണ്ട് വന്നിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പാക്കാനുള്ള ആത്മാർത്ഥത അവർ കാണിച്ചിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്.അരിച്ചിറങ്ങൽ സിദ്ധാന്തം നടപ്പിലാക്കുക വഴി ഉന്നത കുലജാതരെ തങ്ങളുടെ വശം ചേർത്ത് നിറുത്തിയിരുന്ന ബ്രിട്ടീഷുകാർക്ക് അവരെ പിണക്കുക അസാധ്യമായിരുന്നു എന്നതായിരുന്നു സത്യം.രാജാറാം മോഹൻ റോയ്, ഈശ്വര ചന്ദ്ര വിദ്യാസാഗർ, മഹാത്മാ ഗാന്ധി തുടങ്ങിയ നേതാക്കന്മാർ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടിയിരുന്നുവെങ്കിലും അവരൊക്കെ ഉന്നത കുല ജാതരായിരുന്നു. എന്നാൽ ആദ്യമായി ദളിതർ അഥവാ സാമൂഹികമായി പാർശ്വ വത്കരിക്കപ്പെട്ടവരുടെ ഇടയിൽ നിന്ന് തന്നെ ഇത്തരം അനാചാരങ്ങൾക്കെതിരെ ശബ്ദം ഉണരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലായിരുന്നു. അത്തരം ശബ്ദം ഉയർത്തിയവരിൽ പ്രധാനികളായിരുന്നു ജ്യോതിബ ഫൂലെ, അംബേദ്കർ, അയ്യൻകാളി, ശ്രീ നാരായണ ഗുരു, പെരിയാർ ഇ.വി. രാമസ്വാമി തുടങ്ങിയവർ. അംബേദ്കറാണ് സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരെ വിശേഷിപ്പിക്കാനായി ആദ്യമായി 'ദളിത്' എന്ന വാക്ക് ഉപയോഗിച്ചതായി കണക്കാക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി ദളിത് സാഹിത്യ ചലനങ്ങൾ ഇന്ത്യയിൽ ഒട്ടാകെയും കേരളത്തിലും ഉണ്ടായിട്ടുണ്ട്.മറാത്തി ഭാഷയിൽ രചിക്കപ്പെട്ട തന്റെ 'ഗുലാംഗിരി' എന്ന പുസ്തകത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉന്നതകുല ജാതരെ പ്രീണിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ നിശിതമായി വിമർശിക്കുന്നു എന്ന് മാത്രമല്ല പുറത്തു നിന്ന് വന്ന ആര്യന്മാർ ഇന്ത്യക്കാരായ ദളിതരെ അടിച്ചമർത്തുകയായിരുന്നു എന്ന് തുറന്നടിക്കുകയും ചെയ്യുന്നതായി കാണാം.ഇതേ പുസ്തകത്തിൽ ഹിന്ദു സമുദായത്തിൽ ദളിതർക്കു നേരെ നടന്നിട്ടുള്ള മനുഷ്യത്വ രഹിത പ്രവണതകളുടെ വിശദമായ വിശദീകരണം നൽകിയിട്ടുണ്ട്.ധാരാളം ലേഖനങ്ങളും കഥകളും കവിതകളും എഴുതിയിട്ടുള്ള ഫൂലെയുടെ കവിതകൾ ബ്രാഹ്മണിസത്തെ നിശിതമായി വിമര്ശിക്കുന്നവയാണ്.1875ൽ അദ്ദേഹം സത്യശോധക് സമാജ് എന്ന പ്രസ്ഥാനം സ്ഥാപിക്കുകയും അത് വഴി ദളിതർക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്തു. എന്താണോ ഫൂലെ മഹാരാഷ്ട്രയിൽ ചെയ്തത് അത് തന്നെയാണ് പെരിയാർ ഇ.വി. രാമസ്വാമി തമിഴ്നാട്ടിൽ ചെയ്തത്. താഴ്ന്ന ജാതിക്കാരനായ ഒരു കച്ചവടക്കാരനായിരുന്ന അദ്ദേഹം 'കുടി അരശ്' എന്ന വാരികയിലൂടെ നിരന്തരം സാമൂഹിക പാർശ്വവത്കരണത്തെ എതിർത്തു കൊണ്ടിരുന്നു.1929ൽ അദ്ദേഹം 'സെല്ഫ് റെസ്പെക്ട് ലീഗ്' എന്ന പ്രസ്ഥാനം ആരംഭിക്കുകയും അതിലൂടെ ദലിതർക്കിടയിൽ ആത്മാഭിമാനം സൃഷ്ടിക്കാനുള്ള പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.പെരിയാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാരതി ദാസനെ പോലുള്ള ധാരാളം എഴുത്തുകാർ ദളിതർക്ക് വേണ്ടി എഴുതുവാൻ ആരംഭിച്ചതും വലിയൊരു സാഹിത്യ മുന്നേറ്റമായി കാണാവുന്നതാണ്. താഴ്ന്ന ജാതിക്കാരുടെ ഇന്ത്യയിലെ ഏറ്റവും വലിയ നേതാവായി ഗണിക്കപ്പെടുന്ന അംബേദ്കറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഇത് പോലുള്ള സാഹിത്യ സാംസ്കാരിക ചലനങ്ങൾ ഉണ്ടായിട്ടുണ്ട്.പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിൽ ആത്മാഭിമാനവും വിദ്യാഭ്യാസവും മറ്റും നേടാനുള്ള അദമ്യമായ ആഗ്രഹവും സൃഷ്ടിക്കുക വഴി ഇത്തരം പ്രസ്ഥാനങ്ങൾ വലിയ സംഭാവനയാണ് ഇത്തരുണത്തിൽ നൽകിയിട്ടുള്ളത്. ഇനി കേരളത്തിലേക്ക് വരികയാണെങ്കിൽ പുലയ സമുദായത്തിന്റെ നേതാവായി തുടങ്ങി കേരളക്കാരുടെ മുഴുവൻ നേതാവായി മാറിയ അയ്യങ്കാളിയും 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ആപ്ത വാക്യവുമായി കേരളത്തിലെ എക്കാലത്തെയും വലിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായി അറിയപ്പെടുന്ന ശ്രീ നാരായണ ഗുരുവും ആരംഭിച്ച പ്രസ്ഥാനങ്ങൾ മലയാള സാഹിത്യ രംഗത്ത് ദളിതരുടെ അഥവാ താഴ്ന്ന ജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന ഈഴവരുടെയും മറ്റും ഇകഴ്ത്തപ്പെടലുകളും മറ്റും ചർച്ച ചെയ്യപ്പെടുന്ന ധാരാളം കൃതികൾ രചിക്കപ്പെടുകയുണ്ടായിട്ടുണ്ട്. ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനും മഹാകവിയുമായ കുമാരനാശാന്റെ മിക്ക കൃതികളും ഈഴവരുടെ നോവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഇതിവൃത്തമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്.അദ്ദേഹം രചിച്ച 'ദുരവസ്ഥ എന്ന നീണ്ട കാവ്യം ഒരു കലാപ കാലത്ത് വീട്ടിൽ നിന്നും ഓടി രക്ഷപ്പെടേണ്ടി വരുന്ന ഒരു നമ്പൂതിരി പെൺകുട്ടി ഒരു പുലയ വീട്ടിൽ അഭയം തേടുക വഴി അവളുടെ ഉന്നത ജാതി പദവി നഷ്ടപ്പെടുന്നതും അവൾ അവിടെത്തന്നെ താമസിക്കേണ്ടി വരുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളും ചർച്ച ചെയ്യുന്നു.അദ്ദേഹത്തിന്റെ 'ചണ്ഡാല ഭിക്ഷുകി' എന്ന കവിതയും ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഒരു കൃതിയാണ്.ശ്രീ നാരായണ ഗുരുവിന്റെ പ്രചോദനത്താൽ കീഴ് ജാതിക്കാർക്ക് വേണ്ടി ശബ്ദിക്കുന്ന രീതിയിലുള്ള കൃതികളെഴുതിയ മറ്റൊരു മഹാ കവിയാണ് മൂലൂർ പമ്മനാഭപ്പണിക്കർ.
0 Comments
Leave a Reply. |
ലേഖകന് ഹാത്വിബ്.കെ.കെ. Archives
July 2021
Categories
All
|